Thursday 18 October, 2007

പൂച്ച

ആളുകള്‍ പാഞ്ഞുപോകുന്ന നടപ്പാ‍തയില്‍ ഒരു പൂച്ചക്കുട്ടി. വെളുപ്പില്‍ അവിടവിടെ കറുപ്പുള്ള ഒരു മിടുക്കി. പണിയിടങ്ങളിലേക്കു തിരക്കുകൂട്ടുന്നവര്‍, ആര്‍ത്തലച്ചു നീങ്ങുന്ന കൌമാരങ്ങള്‍, ഒന്നിനുംവേണ്ടിയല്ലാതെ അലയുന്നവര്‍.......... അവര്‍ക്കിടയില്‍ ആരെയും ശ്രദ്ധിക്കാതെ വെറുതെയിരിക്കുന്ന പൂച്ചക്കുട്ടി. തങ്ങളുടെ തിരക്കേറിയ കണ്‍കോണുകളിലെവിടെയൊ അതിന്റെ രൂപം മിന്നിയതുകൊണ്ടാവാം ‍ആരുടെ കാലുകളും അതിന്റെ ദേഹത്തു പതിഞ്ഞില്ല. ആരും അതിന്റെ നേര്‍ക്കു നോക്കിയതുമില്ല. പൂച്ചക്കുട്ടിയാകട്ടെ അതിന്റെ പ്രാചീനമായ ഏകാന്തതയില്‍ ആദിമ വന്യതയിലേക്കു നീളുന്ന വംശപരമ്പരയുടെ ഓര്‍മ്മയില്‍ പരമ നിസ്സംഗതയില്‍ ആ സിമന്റുപാതയിലിരുന്നു. ഇരയെ വിഴുങ്ങിയശേഷം ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുംപോലെ. ആരെയും ഭയപ്പെടേണ്ടതില്ലാത്തതിന്റെ അലസമായ അഹങ്കാരത്തില്‍ ഏതോ പുല്‍മേട്ടില്‍ മയങ്ങുമ്പോലെ. ഇടയ്ക്കത് മുന്‍കാലുയര്‍ത്തി ഒന്നു നക്കി. ഒന്നു കോട്ടുവായിട്ടു. രാവിലത്തെ സൂര്യന്‍ അതിന്റെ മേലെ കടന്നുപോകുമ്പോള്‍ എന്തൊരു തിളക്കം!

അയ്യോന്റെ പൂച്ചേ, നേരമെത്രയായി! നീയവിടിരുന്നോ. എനിക്കിനി ഓഫീസിലേക്കോടണം.

Tuesday 16 October, 2007

ഭാരതപ്പുഴ

വടക്കോട്ടു പോകുംവഴി‍ ‘ഭാരതപ്പുഴ‘ എന്ന സിനിമ കണ്ടു:
നദിയായി അഭിനയിക്കുന്ന നീണ്ട മണല്‍ത്തിട്ട
അതില്‍ കുളിക്കുന്നതായി അഭിനയിക്കുന്ന കുറെ ആളുകള്‍
ഒരു വള്ളം പോലുമുണ്ട്, കടത്തിറക്കിന്റെ റോളില്‍.
എന്തൊരു ഭാവാഭിനയം!
സെക്സില്ല സ്റ്റണ്ടില്ല, നല്ല ‘ക്ലീന്‍‘ പടം.
നിര്‍മാണവും സംവിധാനവും നാട്ടുകാര്‍ തന്നെ
സര്‍ക്കാരിന്റെ സഹായവുമുണ്ട്.
പക്ഷേ വിദേശസഹായം സ്വീകരിച്ചിട്ടില്ല.(ദേശാഭിമാനികള്‍ തന്നെ.)
ആയതിനാല്‍, അധിനിവേശപ്രതിരോധികളൊക്കെ
കണ്ടിരിക്കേണ്ട സിനിമയാണിത്‍‍.

Monday 15 October, 2007

കോഴി

ഒന്നരക്കിലോ എന്നു പറഞ്ഞതും അയാളൊരെണ്ണത്തിനെ പിടിച്ചുകഴിഞ്ഞിരുന്നു. അത് വാവിട്ടുകരഞ്ഞു. കഴുത്തിനുപിടിച്ചെടുത്തുകൊണ്ടുവരുമ്പോള്‍ അതെന്നെയൊരു നോട്ടം നോക്കി; ‘വല്യ മാന്യനായിട്ടു നടക്കുന്നു!’ എന്ന മട്ടില്‍. ഞാന്‍ തലതിരിച്ചു. അയാള്‍ അതിന്റെ കഴുത്തു മുറിക്കുന്നതും ഒരു ബക്കറ്റിലിടുന്നതും അതിന്റെ പ്രാണന്‍ പട പടേയെന്നു ചിറകടിക്കുന്നതുമൊന്നുമറിയാത്തഭാവത്തില്‍ എന്നില്‍ത്തന്നെ ലയിച്ചു ഞാന്‍ നിന്നു. പിന്നെ ഞാന്‍ നോക്കുമ്പോള്‍ തൂവല്‍ വസ്ത്രങ്ങളെല്ലാം നഷ്ടപ്പെട്ട് അവള്‍ നഗ്നയായി ഡെസ്കിനുമുകളില്‍ കിടക്കുകയാ‍യിരുന്നു. ‘നാണമില്ലാത്തവന്‍’ എന്നവള്‍ മുറുമുറുത്തു. സഞ്ചിയും തൂക്കി വീട്ടിലേക്കു നടക്കുമ്പോള്‍ അവളുടെ ഏങ്ങലടി എനിക്കു കേള്‍ക്കാമായിരുന്നു. അടുപ്പില്‍ക്കിടന്നു വേവുമ്പോള്‍ ഞാനങ്ങോട്ടു നോക്കിയതേയില്ല. കറിയായി മേശപ്പുറത്തെത്തിയപ്പോള്‍ കാലില്‍പ്പിടിച്ചു ഞാ‍ന്‍ പതിയെയുയര്‍ത്തി. ‘ങ്ഹൂം....വേണ്ട...’ എന്നവള്‍ പരിഭവിച്ചു. അപ്പോളെന്റെ എല്ലാ കണ്ട്രോളും പോയി. ഞാനവളെ കടന്നുപിടിച്ചെടുത്ത് ചക ചകാന്ന് കച കചാന്ന് ചവച്ചരച്ച്...................

Wednesday 10 October, 2007

എട(ര)പ്പാളികള്‍

മലയാളി ഒരു കഞ്ഞി ആണെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്? ടി വി ചാനെലുകളിലെ റിയാലിറ്റി ഷോകളില്‍ അച്ചടക്കത്തോടെ നിരന്നിരുന്ന് ഇടയ്ക്കിടെ പല്ലിളിക്കുകയും കൈയടിക്കാന്‍ ആംഗ്യം കാട്ടുമ്പോള്‍ അന്തംവിട്ടു കൈയടിക്കുകയും ജഡ്ജിവേഷത്തിലിരിക്കുന്നവര്‍ ഉതിര്‍ക്കുന്ന മൊഴിമുത്തുകള്‍ ആരാധനയോടേ പെറുക്കിയെടുക്കുകയും ചെയ്യുന്ന ഒരു പോഴന്‍? നിങ്ങള്‍ എന്തു കുന്തമെങ്കിലും വിചാരിക്ക്. കഴിഞ്ഞ ദിവസം എടപ്പാളില്‍ നടന്നത് നിങ്ങളും അറിഞ്ഞതല്യോ? അന്യദേശക്കാരിയായ ഒരു ഗര്‍ഭിണിയെയും രണ്ടു മക്കളെയും ഒരുകൂട്ടം വീരശൂര മലയാളികള്‍ പൊതിരെ തല്ലുന്നത് നിങ്ങളും കണ്ടതല്യോ? ‍കണ്ടു കുളിരണിഞ്ഞതല്യോ? എന്നിട്ടും സ്വന്തം നാട്ടുകാരെ ഒരു വിലയില്ല. ഇതാണു നമ്മുടെ കുഴപ്പം. മലയാളിസ്വത്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഉത്കര്‍ഷേച്ഛയുടെയും‍ പ്രഖ്യാപനം എടപ്പാളില്‍നിന്നുയര്‍ന്നത് ആരെയാണു രോമാഞ്ചം കൊള്ളിക്കാത്തത്? ആ ദിനം അധികം ദൂരെയല്ല, ആ ബിഹാറികളുണ്ടല്ലോ എല്ലാത്തിലും മുന്നില്‍ നില്‍ക്കുന്ന അവന്മാരുടെ കച്ചോടം നാം പൂട്ടിക്കുന്ന ദിവസം. അവന്മാരോടു ചെന്നു പറഞ്ഞേക്ക് മലയാളിയെ ഇനി പിടിച്ചാല്‍ പിടികിട്ടില്ലെന്ന്.
ഇത് വെറും മലയാളിയല്ല; ഇതത്രെ എട(ര)പ്പാളി!



കേട്ടത്: ഇരട്ടക്കൊലപാതകക്കേസിലെ പ്രതികള്‍ രണ്ടുദിവസത്തിനകംതന്നെ പൊലീസിന്റെ പിടിയിലായ വാര്‍ത്ത കേട്ട ഒരാള്‍ - “ ഇത്രയ്ക്ക് ബുദ്ധിയില്ലാത്തവന്മാര്‍ ഈ പണിക്കു പോകരുത്, വെറുതെ നാട്ടുകാരെ നാണംകെടുത്താന്‍!”

Monday 8 October, 2007

നമ്മുടെ സ്വന്തം ലോകാത്ഭുതം

പലതുകൊണ്ടും അനുഗ്രഹീതമാണു‍ കേരളമെന്ന പ്രദേശം. ഭൂഭംഗി, നല്ല കാലാവസ്ഥ, കലകള്‍‍, ഉത്സ‍വങ്ങള്‍, ആയുര്‍‍‍വേദം എന്നിവ അവയില്‍ ചിലത്‍. ഇവയില്‍ ഒന്നാം സ്ഥാനത്തു വരേണ്ടതും എന്നാല്‍ അര്‍ഹിക്കുന്ന അംഗീകാരം ഇനിയും ലഭിച്ചിട്ടില്ലാത്തതുമായ ഒരു അനുഗ്രഹമാണു കേരളാ കോണ്‍ഗ്രസ് എന്ന പ്രതിഭാസം. ലോകത്തു മറ്റൊരു നാട്ടിലും ഇത്തരമൊരു പ്രതിഭാസമുണ്ടെന്നു തോന്നുന്നില്ല. ഒരുപക്ഷേ ലോകം നാളെ കേരളത്തെ അറിയാന്‍പൊകുന്നതുതന്നെ കെരളാ കോണ്‍ഗ്രസ്സിലൂടെയാവും. സങ്കടമെന്നു പറയട്ടെ, മുറ്റത്തെ ഈ മുല്ലയെ നാമാരും മണത്തുനോക്കുന്നില്ല.


കേരളാ കോണ്‍ഗ്രസ് എന്ന പ്രതിഭാസം സദാ‍ ചൈതന്യവത്താണ്. അതൊരിക്കലും കെട്ടിക്കിടന്നു നശിക്കുന്നില്ല. ഒരു നദിപോലെയാണത്. ഇടയ്ക്കിടെ പുതിയ കൈവഴികളായി നദിയൊഴുകുന്ന കാഴ്ച അത്യന്തം ചേതോഹരംതന്നെ. ‍(സൌന്ദര്യം ആസ്വദിക്കാനുള്ള കഴിവ് മലയാളിക്ക് പണ്ടേ കുറവാണെന്നത് ഓര്‍ത്തുപോകുന്നു‍.) ഭഗീരഥന്‍ ഗംഗയുമായി വന്നതുപോലെ ഈ നദിയുടെ കൈവഴികളെ ഓരോ മഹാരഥന്മാര്‍‍‍ നയിച്ചുകൊണ്ടു പോകുന്നു. മാണി, ജോസെഫ്, പിള്ള, ജേക്കബ്, ജോര്‍ജ് എന്നിവയാണിപ്പോഴത്തെ പ്രധാന കൈവഴികള്‍. പക്ഷേ എപ്പോള്‍ വേണമെങ്കിലും പുതിയവ പൊട്ടിപ്പുറപ്പെടാമെന്നത്‍ ഈ പ്രതിഭാസത്തിന്റെ പ്രത്യേകതയാകുന്നു. കിഴക്കന്‍ മലകളിലെ ഉരുള്‍പൊട്ടല്‍‍, വനംകൈയേറ്റം, റബ്ബറിന്റെ വിലക്കയറ്റം, പട്ടയമേള എന്നുവേണ്ട എന്തും പുതിയ ഭഗീരഥന്മാരെ സ്രഷ്ടിക്കാം. നിങ്ങളുടെ യുക്തിയും ശാസ്ത്രവും കൊണ്ടൊന്നും കേരളാ കോണ്‍ഗ്രസിനെ അറിയാന്‍ ശ്രമിക്കരുതേ!. പ്രവചനാതീതത്വത്തിന്റെ നിഗൂഢ സൌന്ദര്യമാണത്.

ജോര്‍ജിന്റെ കൈവഴിയില്‍നിന്ന് പുതിയതൊന്നുണ്ടായി എന്ന വാര്‍ത്ത ഈ നിരീക്ഷകനെ‍‍ എന്തെന്നില്ലാതെ ആനന്ദിപ്പിച്ചു. അതിനെക്കാള്‍ ആവേശകരംതന്നെ‍ ജൊസെഫിലെ കാര്യങ്ങള്‍‍. പുതിയത് ഒന്നോ രണ്ടോ എന്നതില്‍ മാത്രമേ സംശയമുള്ളൂ. ഒരുപക്ഷേ ആരാലും കാണപ്പെടാതെ എത്രയോ കേരളാ കോണ്‍ഗ്രസുകള്‍ മണ്ണിനടിയില്‍ കിടക്കുന്നുണ്ടാകും!

മനുഷ്യര്‍ വരുകയും പോവുകയും ചെയ്യും. പക്ഷേ കേരളാ കോണ്‍ഗ്രസ് എന്നുമുണ്ടാകും. പക്ഷേ പറഞ്ഞിട്ടെന്താ, ഭാവനാശൂന്യതയാണല്ലോ നമ്മുടെ സമൂഹത്തിന്റെയും സര്‍ക്കാരുകളുടെയും മുഖമുദ്ര; അല്ലെങ്കില്‍ ഈയിടെ ലോകാത്ഭുതങ്ങളെ തിരഞ്ഞെടുത്ത സമയത്ത് നമ്മുടെ നാട്ടിലെ ഈ അത്ഭുതത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും അത്ഭുതങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കിട്ടാനും നാം ശ്രമിച്ചേനേ. സമയം വൈകിയിട്ടില്ല. ടൂറിസം മേഖലയ്ക്ക് ഒരു വന്‍ കുതിപ്പു നല്‍കാന്‍ കഴിയും കേരളാ കോണ്‍ഗ്രസിനെ വിദേശങ്ങളില്‍ ഒരല്പം പരിചയപ്പെടുത്തിയാല്‍. ഈ നിരീക്ഷകനുറപ്പുണ്ട് ഈ മഹാത്ഭുതത്തെ കാണാന്‍ വേണ്ടിമാത്രം വിദേശികള്‍ ഈ നാട്ടിലേക്കുവരുമെന്ന്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ ആകാശത്തൂടെ തലങ്ങും മറ്റും പറക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസിനൊന്നു കീജെയ് വിളിച്ചാല്‍ അത് ദൈവരാജ്യത്തില്‍ കയറിക്കൂടാനുള്ള ഒരു താക്കോലാകും എന്നു മാത്രമോര്‍ക്കുക.

ഇങ്ങനെ, പറഞ്ഞു തുടങ്ങിയാല്‍ തീരില്ല നമ്മുടെയീ ലോകാത്ഭുതത്തിന്റെ അപദാനങ്ങള്‍ . പക്ഷേ എന്തുകൊണ്ടോ ഈ നിരീക്ഷകനു വല്ലാതെ മനംപുരട്ടലനുഭവപ്പെടുന്നതിനാലും ഒന്നു ഛര്‍ദ്ദിക്കാതെ നിവര്‍ത്തിയില്ലാത്തതിനാലും തത്ക്കാലം വിടവാങ്ങട്ടെ.

Saturday 6 October, 2007

ദിനോസര്‍

പണ്ടു പണ്ട് എം. മുകുന്ദന്‍ എന്ന ഒരാള്‍ ഉണ്ടായിരുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളിലാണു ജനിച്ചത്. അസ്തിത്വദു:ഖം കലശലായപ്പോള്‍ ദില്ലിക്കു വണ്ടി കയറി. കടും വേനലിന്റെയും കൊടും ശൈത്യത്തിന്റെയും സൈക്കെഡെലിക് ദില്ലി! പകല്‍ ഫ്രെഞ്ച് എംബസ്സിയിലിരുന്നു സ്വസ്തമായി ജോലി ചെയ്തു. വൈകുന്നേരമായാല്‍ പിന്നെ കലാപമാണ്. ഒന്നിനോടുമില്ല ഒത്തുതീര്‍പ്പ്. അത്യന്താധുനികന്‍ .......... .....അരാജകവാദി‍............ സ്വതന്ത്രനാവാന്‍ ശപിക്കപ്പെട്ടവന്‍......... എഴുതിക്കൂട്ടി , ആര്‍ത്തവരക്തത്തിന്റെ മണവും യൂസഫ് സരായിലെ ചരസ്സിന്റെ
പുകയും നിറഞ്ഞ വാക്കുകള്‍. മലയാളി യുവത്വത്തെ അവ ഭൂതാവിഷ്ടരാക്കി. അവര്‍ സ്വയം ചോദിച്ചു ‘ഞാനാരാ?’ ഹരിദ്വാരില്‍ കലഹത്തിന്റെ മണികള്‍ മുഴക്കി. വേശ്യകള്‍ക്ക് അമ്പലം പണിതു. അഞ്ചര വയസ്സുള്ള കുട്ടിയെക്കൊണ്ടുപോലും ആത്മഹത്യ ചെയ്യിച്ചു. പലരും പുരികമുയര്‍ത്തി. ചിലര്‍ കൈയോങ്ങി. വിമര്‍ശകരോടു ഫ്രെഞ്ചില്‍ മറുപടി പറഞ്ഞു. അവര്‍ തിരിഞ്ഞോടി. യമുനയിലൂടെ വെള്ളം കുറെ ഒഴുകി. തല നരച്ചു. റിട്ടയര്‍മെന്റടുത്തതോടെ ചില വിലാപങ്ങളൊഴുകാന്‍ തുടങ്ങി. ഒടുവില്‍ എല്ലാവരും മടങ്ങിവരുന്നതുപോലെ ..............

അല്ലാ....... മൂപ്പരല്ലേ ഇപ്പ മ്മ്ടെ അക്കാദമീന്റെ പ്രെസിഡേന്റ്? ഒരൂട്ടം ദിനോസറുകദയൊക്കെ.........
തന്നപ്പീ തന്നെ....