Thursday 29 January, 2009

ഒരു കൂലിത്തല്ലുകാരന്റെ കദനകഥ

ഇതാ, കൂലിത്തല്ലുകാരനായ കുഞ്ഞഹമ്മദ് വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ചരിത്രമുഹൂര്‍ത്തങ്ങളിലെല്ലാം പരവശമായ ആ കഴുകന്‍ മുഖം പ്രത്യക്ഷപ്പെടാറുണ്ടല്ലോ; തനിക്കെന്തെങ്കിലും കിട്ടുമോ എന്നു പരതിക്കൊണ്ട്. തെരുവുയോഗങ്ങളില്‍ തന്റെ വാപ്പയേക്കാള്‍ പ്രായമുള്ള അച്ചുതാനന്ദനെ ആളാകരുതെന്ന് ഭീഷണപ്പെടുത്തിയും മന്ദബുദ്ധീയെന്നു വിളിച്ചും, രാത്രിയില്‍ റ്റിവി ചാനലുകളിലെ ചര്‍ച്ചകളില്‍ സൈദ്ധാന്തികശിരോമണിയായി ഞെളിഞ്ഞും ടിയാന്‍ സ്വകര്‍മ്മമനുഷ്ടിക്കുകയാണ്. സ്ഥാനത്തും അസ്ഥാനത്തും ആരും വായിച്ചിട്ടില്ലാത്ത സ്വന്തം ‘പ്രബന്ധ‘ (അമ്പ!) ങ്ങളെയും പുസ്തകങ്ങളെയും കുറിച്ച് സംസാരിച്ച് ചോദ്യകര്‍ത്താവിനെയും കേള്‍വിക്കാരെയും ഒരേപോലെ ബോറടിപ്പിക്കുന്ന ഈ ശിലായുഗമനുഷ്യന്‍ വ്യക്തിപൂജയെ സൈദ്ധാന്തികമായി നേരിടുന്നുവെന്നമട്ടില്‍ സ്വന്തം യജമാനനെ പ്രീതിപ്പെടുത്താനും ‍ഒപ്പം മാധ്യമങ്ങളിലൂടെ പ്രശസ്തി അടിച്ചെടുക്കാനുമാണ് ശ്രമിക്കുന്നത്.
തന്നെ ആരും ഒരു ചിന്തകനായി അംഗീകരിക്കാത്തത് പാവത്താനെ കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത് . പാര്‍ട്ടിക്കാര്‍ പോലും ആവശ്യം വരുമ്പോള്‍ ചൂടുചോറു വാരിക്കാനുള്ള ഒരു കുട്ടിക്കൊരങ്ങായാണ് ടിയാനെ കാണുന്നത്‌. ഊശാന്താടി വെച്ചിട്ടും ഗ്രാംഷിയെ ഉദ്ധരിച്ചിട്ടും ഉത്തരാധുനിക പദാവലിയൊക്കെ ഇറക്കിനോക്കിയിട്ടും കെ. ഇ. എന്‍ എന്ന ത്ര്യക്ഷരിയായി സ്വയം പ്രഖ്യാപിച്ചിട്ടും എവിടെയും ഓടിച്ചെന്ന് വിവാദപ്പടക്കങ്ങള്‍ക്ക് തീകൊടുത്തിട്ടും ആരും കാര്യമായിട്ടെടുക്കുന്നില്ല. മാധ്യമങ്ങള്‍ പോലും വിളിച്ചിരുത്തി പരിഹസിച്ചുവിടുന്നു. ഭാര്യവീട്ടുകാര്‍ വേണ്ടരീതിയില്‍ മാനിക്കുന്നില്ലെന്ന പഴയ പഴയ തോന്നല്‍ ഉള്ളിലൊരു കടലായിരമ്പുക കൂടി ചെയ്യുമ്പോള്‍ ആ ചെറിയ ശരീരത്തിനുള്ളിലെ തീരെ ചെറിയ മനസ്സ് തകര്‍ന്നുപോവില്ലേ?
നിരാശ ബാധിച്ചവന്‍ നരകത്തിനു ജന്മം കൊടുക്കും. അവനെ കൂലിത്തല്ലിന് എളുപ്പം‍ കിട്ടും. തന്നെ അംഗീകരിക്കാത്ത ലോകത്തിനുമുന്നില്‍ ഞാന്‍ മഹാസംഭവമാണെന്നും എന്റെ മഹദ് ചിന്തകളൊന്നും നിങ്ങള്‍ക്ക് മനസ്സിലാകില്ലെന്നും അവന്‍ ഉളുപ്പില്ലാതെ പറഞ്ഞെന്നിരിക്കും. അപകര്‍ഷതാബോധക്കാരനായ ഒരു കൂലിത്തല്ലുകാരന്‍ മാത്രമാണു താനെന്ന സത്യം മറ്റുള്ളവരറിയാതെ നോക്കേണ്ടത്‌ അവന്റെ ആവശ്യമാണ്. പക്ഷേ അവന്‍ തോറ്റുപോകുന്നു, അതു കണ്ട്‌ നമ്മള്‍ ചിരിക്കുന്നു; ചിരിക്കണം.
ആരോ കുഞ്ഞമ്മദിന്റെ കോലം കത്തിച്ചതായി വാര്‍ത്ത. മണ്ടന്മാരേ, ആ മനുഷ്യന്‍ ആഗ്രഹിക്കുന്നതും അതൊക്കെ തന്നെയാണ്. എല്ലായിടത്തുനിന്നും കെ ഇ എന്നെന്നു മുഴങ്ങണമെന്നു കൊതിച്ചു നടക്കുന്ന ഈ ഞരമ്പുരോഗിക്കുള്ള നല്ല ചികിത്സ ടിയാനെ അവഗണിക്കുക എന്നതാണ്.

Sunday 25 January, 2009

പൊട്ടനെ ചെട്ടി ചതിച്ചാല്‍..........

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്നൊരു ചൊല്ലുണ്ടല്ലോ. ദൈവം സി. ബി. ഐ. രൂപത്തില്‍ അവതരിച്ചതാണ് നാമിപ്പോള്‍ കാണുന്നത്‌ . വയോധികനായ വി എസ്സിനെ ഉപദ്രവിച്ച് വശംകെടുത്തിക്കൊണ്ടിരിക്കുന്ന പിണറാസുരനെ നിഗ്രഹിക്കാന്‍ പുതിയ ഒരു അവതാരം! ഇനിയെങ്കിലും വി എസ്സിന് ദൈവത്തില്‍ വിശ്വസിച്ചുകൂടേ? മാര്‍ക്സും മാര്‍ക്സിസവുമൊക്കെ വെറും സങ്കല്‍പ്പങ്ങള്‍ മാത്രമാണെന്നും അശരണരെ രക്ഷിക്കാന്‍ ദൈവം എപ്പോള്‍ വേണമെങ്കിലും അവതരിക്കാമെന്നും തിരിച്ചറിഞ്ഞാല്‍ വി എസ്സിന് ഏ കെ ജി സെന്ററിനെ ഭയപ്പെടാതെ സ്വസ്ഥമായി ഭരിക്കാനും സ്വസ്ഥമായി മരിക്കാനുമാവും.

Monday 6 October, 2008

കെ ഇ എന്‍ മൌദൂദി

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് എഴുതിയ ലേഖനം വായിച്ചുവോ? ഒ. അബ്ദുല്ലയോ മറ്റേതെങ്കിലും ജമാ അത്തൈ ഇസ്ലാമി ബുദ്ധിജീവിയോ എഴുതിയതാണെന്നേ തോന്നൂ. അത്രയ്ക്കു മനോഹരം. ഭീകരവാദമെന്ന പ്രയോഗം തന്നെ ശരിയല്ലെന്നു തുടങ്ങി മുസ്ലീങ്ങളെ മുഴുവന്‍ ഭീകരരായി മുദ്രകുത്തുന്ന സാമ്രാജ്യത്വ സയണിസ്റ്റ് ഫാസിസ്റ്റ് സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ ആഞ്ഞടിച്ച് ബുഷിനെയും മോഡിയെയും ചീത്തവിളിച്ച് ചാവേറുകളെ മഹത്ത്വപ്പെടുത്തി പൊരുതുന്ന പലസ്ത്തീനെപ്പറ്റി വാചാലനായി ഏതൊരു സിമിക്കാരനെയും ആവേശം കൊള്ളിച്ച് നീങ്ങുന്നതിനിടയില്‍ തന്റെ പേര് ഒ. അബ്ദുല്ല എന്നല്ലെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കാനായി അദ്ദേഹം സൂസന്‍ സൊണ്ടാഗ് , ചോംസ്കി, എറിക് ഹോബ്സ്ബോം തുടങ്ങിയവരെ ഉദ്ധരിക്കുന്നുണ്ട്. നിരപരാധികളെ കൊല്ലുന്നതല്ല ശരിയായ സാമ്രാജ്യത്വ വിരുദ്ധപ്രവര്‍ത്തനമെന്ന് അദ്ദേഹം ഭീകരരെ (സോറി!) സൌമ്യമായി ഉപദേശിക്കുന്നുമുണ്ട്. ‍ലേഖനത്തിന്റെ അവസാനം കുഞ്ഞമ്മദ് മാഷിനെ ആവേശം പൂര്‍ണ്ണമായി പിടികൂടുകയും താന്‍ ഭീകരര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കാനായി അദ്ദേഹം ഏതോ സിറിയന്‍ കവിയെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. അവിടെനിന്നും മുന്നോട്ടുപോയി ഇന്ത്യയിലെ മുസ്ലീങ്ങള്‍ എന്നും വിവേചനം നേരിട്ടവരാണെന്നും ഇന്ന് വിവേചന ഭീകരതയാല്‍ അവര്‍ വേട്ടയാടപ്പെടുകയാണെന്നും വിളിച്ചുപറഞ്ഞുകോണ്ട് അദ്ദേഹം തന്റെ മുജാഹിദ്ദീന്‍ മന‍സ്സ് നമുക്കു കാണിച്ചുതന്ന് നമ്മുടെ മുന്നില്‍ വിവസ്ത്രനായി നില്‍ക്കുന്നു.
എന്റള്ളാ.... ആരാപ്പാ...ദ് ? മാര്‍ക്സിന്റേം ഗ്രാംഷീന്റെം വേഷോക്കങ്ങ്ട് മാറ്റീപ്പൊ മൌദൂദിയല്ലേ നിക്കണത് ! പഹയന്‍!

Wednesday 20 August, 2008

‘ചെറുമന്‍‘

വടക്കെ ഇന്ത്യയിലെ ഒരു ദലിത് വിഭാഗമാണ് ‘ചാമര്‍’. ഒരു ഡ്രൈവറെ ചാമര്‍ എന്നു ജാതിപ്പേര്‍ വിളിച്ച് ആക്ഷേപിച്ച കേസില്‍ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ ഇന്നത്തെ പത്രത്തിലുണ്ട്. ഒരാളെ ചാമര്‍ എന്നു വിളിച്ച് ആക്ഷേപിക്കുന്നത് കുറ്റകരവും അപമാനകരവുമാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്‌. ( ചാമര്‍ എന്ന വിളിയെപ്പറ്റി മാത്രമല്ല പരാമര്‍ശമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.) മലയാളത്തിലെ ചില സാഹിത്യപുസ്തകങ്ങളെയാണ് ഞാന്‍ ഓര്‍ത്തുപോയത്‌. മണ്ണില്‍ പണിയെടുക്കുന്നവനെ മടുപ്പുണ്ടാക്കുന്നവിധത്തില്‍ ‘ചെറുമന്‍’ എന്ന് ആവര്‍ത്തിച്ച് വിശേഷിപ്പിക്കുകയും തമ്പുരാന്‍- തമ്പുരാട്ടി കഥാപാത്രങ്ങളെക്കൊണ്ട് അങ്ങനെ വിളിപ്പിക്കുകയും ചെയ്ത് സ്വന്തം ജാതിസ്വത്വത്തെ ആവിഷ്ക്കരിക്കുന്ന സാഹിത്യവിഗ്രഹങ്ങള്‍ക്ക് കോടതിവിധിപ്രകാരം എന്തു ശിക്ഷയാണാവോ നല്‍കേണ്ടത്?

Friday 1 August, 2008

പൊളിറ്റിക്കലി കറക്റ്റ്‌

ഇന്ത്യന്‍ നഗരങ്ങളില്‍ ഭീകരവാദികള്‍ നിരപരാധികളെ കൊന്നുകൊണ്ടേയിരിക്കുന്നു. ഭീകരവാദം അപലപിക്കപ്പെടേണ്ടതുതന്നെ; ഏവരും സമ്മതിക്കും. പക്ഷേ അങ്ങനെ ചെയ്യണമെങ്കില്‍ ‍ആദ്യം ബാബറി മസ്ജിദ് തകര്‍ത്തതിനെയും ഗുജറാത്തിലെ കലാപത്തെയും ശക്തമായി അപലപിക്കണം. പിന്നെ ബുഷിനെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ആക്രമിക്കണം. സദ്ദാം ഹുസ്സൈനെ സലാം വയ്ക്കണം. പലസ്തീന്‍....അഫ് ഗാനിസ്ഥാന്‍......ഇറാന്‍....ഇറാഖ്..... ഒക്കെയും കടന്ന്‌ കിതച്ച്‌ തളര്‍ന്ന ശബ്ദത്തില്‍ പിറുപിറുക്കണം ബോംബിട്ടത്‌ ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തിയെന്ന്‌. അപ്പോള്‍ മാത്രമേ നിങ്ങള്‍ പൊളിറ്റിക്കലി കറക്റ്റ്‌ ആവൂ. അല്ലെങ്കിലോ, സാമ്രാജ്യത്തപക്ഷപാതിയോ, കുറഞ്ഞപക്ഷം ഒരു ചില്ലറ ഫാസിസ്റ്റോ(അമ്പാ...!) ആയി ഗതികിട്ടാതെ അലയാനാവും നിങ്ങളുടെ വിധി.

Sunday 20 July, 2008

ചരിത്രച്ചിരി

ഈയെമ്മെസ്സിന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍ മുസ്ലിം ലീഗന്മാര്‍ അക്രമക്കളി നടത്തുന്നതില്‍, അതും ആചാര്യന്റെ പാര്‍ട്ടിക്കുനേര്‍ക്കുതന്നെ, ഒരു ചരിത്രച്ചിരിയുണ്ട്. ആരും തൊടാതെ ദൂരെനിര്‍ത്തിയിരുന്ന ചത്ത കുതിരയെ എടുത്തുകൊണ്ടുവന്ന് ബിരിയാണിവെച്ചുകൊടുത്ത് പുതുജീവന്‍ നല്‍കി മന്ത്രിസ്ഥാനവും കൊടുത്ത് പോരാത്തതിന് സ്വന്തമായി ഒരു ജില്ലയും സമ്മാനിച്ച് അതിനെ ഇന്നത്തെപ്പോലെ ഒരു വിഷമരമായി വളര്‍ത്തിയെടുത്തത് തിരുമേനിയായിരുന്നല്ലോ.

ഈയെമ്മെസ്സിന്റെ ജന്മശതാബ്ദി സൂപ്പര്‍ലേറ്റീവ് ഡിഗ്രിയില്‍ ആഘോഷിക്കുമ്പോള്‍ ചരിത്രം ചിരിക്കുന്നത് കൂടി കേട്ടാല്‍ നന്ന്.

Saturday 12 July, 2008

കാണേണ്ടത്

സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ച ഡോക്ടറാണ്; പോരാത്തതിന് പ്രസിദ്ധനായ ഒരു പണ്ഡിതന്റെ മകന്‍ എന്ന ഖ്യാതിയും! ഈ ഡോക്ടറുടെ തിരുവനന്തപുരത്തെ വീട്ടിലെ കണ്‍സല്‍ട്ടിങ് റൂമിനു വെളിയില്‍ ഇങ്ങനെ ഒരറിയിപ്പുണ്ട്: ‘ ഫീസ് പൊതിഞ്ഞു തരരുത് .’

കണ്ടോ ബുദ്ധി! ചുമ്മാതല്ല അദ്ദേഹത്തിനവാര്‍ഡ് ‍ കിട്ടിയത്.