Friday 9 November, 2007

കാഴ്ച

ഇരുട്ടില്‍ മുങ്ങിയ നഗരവീഥിയിലൂടെ ഞാന്‍. എന്നിലൂടെ ചിന്തകള്‍ മുളങ്കൂട്ടത്തിലൂടെ കാറ്റെന്നപോലെ. പെട്ടെന്ന് കാഴ്ചയില്‍നിന്നു മറഞ്ഞൂ ഭീമാകാരന്മാരായുയര്‍ന്നുനിന്നിരുന്ന കെട്ടിടങ്ങള്‍. എവിടെപ്പോയി റോഡിലൂടെ ചീറിപ്പാഞ്ഞുകൊണ്ടിരുന്ന വാഹനങ്ങള്‍? പതിയെ ഒരു മണം വന്നു മൂക്കില്‍ തൊട്ടു; പാലപ്പൂവിന്റേത്. അതെല്ലായിടത്തും പരന്നു. മത്തുപിടിച്ചെനിക്ക്. ചീവീട് കൂമന്‍ തുടങ്ങിയവര്‍തന്‍ ശബ്ദങ്ങളുയര്‍ന്നു. വമ്പന്‍ മരങ്ങള്‍ വളര്‍ന്നു മൂടീ ചുറ്റിനും. ഇത്തിരിപ്പോന്ന വഴിയിലൂടെ നടന്നു ഞാന്‍ തപ്പിത്തടഞ്ഞ്. പെട്ടെന്നൊരു ശബ്ദം കേട്ടു; അതെ, ചിലങ്ക തന്നെ. ഉള്ളിലെ പറച്ചെണ്ടകള്‍ ഒന്നിച്ചു മുഴങ്ങി. അറിയാമെനിക്കിനി എന്തെന്ന്. ഇതുതാനല്ലോ മനം കാത്തിരുന്നത്! ഉദിച്ചൂ തീക്ഷ്ണ‍മാം വെണ്മ....... പെട്ടെന്ന് കറണ്ടു വന്നു. റോഡ് നിറയെ വാഹനങ്ങള്‍. ഇരുവശവും ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍. ശബ്ദങ്ങളുടെ കോലാഹലം. ഫുട്പാത്തിലൂടെ പാലും പച്ചക്കറിയുമായി ഞാന്‍ വീട്ടിലേക്കു നടക്കുകയായിരുന്നു.‍

No comments: