Monday 6 October, 2008

കെ ഇ എന്‍ മൌദൂദി

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് എഴുതിയ ലേഖനം വായിച്ചുവോ? ഒ. അബ്ദുല്ലയോ മറ്റേതെങ്കിലും ജമാ അത്തൈ ഇസ്ലാമി ബുദ്ധിജീവിയോ എഴുതിയതാണെന്നേ തോന്നൂ. അത്രയ്ക്കു മനോഹരം. ഭീകരവാദമെന്ന പ്രയോഗം തന്നെ ശരിയല്ലെന്നു തുടങ്ങി മുസ്ലീങ്ങളെ മുഴുവന്‍ ഭീകരരായി മുദ്രകുത്തുന്ന സാമ്രാജ്യത്വ സയണിസ്റ്റ് ഫാസിസ്റ്റ് സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ ആഞ്ഞടിച്ച് ബുഷിനെയും മോഡിയെയും ചീത്തവിളിച്ച് ചാവേറുകളെ മഹത്ത്വപ്പെടുത്തി പൊരുതുന്ന പലസ്ത്തീനെപ്പറ്റി വാചാലനായി ഏതൊരു സിമിക്കാരനെയും ആവേശം കൊള്ളിച്ച് നീങ്ങുന്നതിനിടയില്‍ തന്റെ പേര് ഒ. അബ്ദുല്ല എന്നല്ലെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കാനായി അദ്ദേഹം സൂസന്‍ സൊണ്ടാഗ് , ചോംസ്കി, എറിക് ഹോബ്സ്ബോം തുടങ്ങിയവരെ ഉദ്ധരിക്കുന്നുണ്ട്. നിരപരാധികളെ കൊല്ലുന്നതല്ല ശരിയായ സാമ്രാജ്യത്വ വിരുദ്ധപ്രവര്‍ത്തനമെന്ന് അദ്ദേഹം ഭീകരരെ (സോറി!) സൌമ്യമായി ഉപദേശിക്കുന്നുമുണ്ട്. ‍ലേഖനത്തിന്റെ അവസാനം കുഞ്ഞമ്മദ് മാഷിനെ ആവേശം പൂര്‍ണ്ണമായി പിടികൂടുകയും താന്‍ ഭീകരര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കാനായി അദ്ദേഹം ഏതോ സിറിയന്‍ കവിയെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. അവിടെനിന്നും മുന്നോട്ടുപോയി ഇന്ത്യയിലെ മുസ്ലീങ്ങള്‍ എന്നും വിവേചനം നേരിട്ടവരാണെന്നും ഇന്ന് വിവേചന ഭീകരതയാല്‍ അവര്‍ വേട്ടയാടപ്പെടുകയാണെന്നും വിളിച്ചുപറഞ്ഞുകോണ്ട് അദ്ദേഹം തന്റെ മുജാഹിദ്ദീന്‍ മന‍സ്സ് നമുക്കു കാണിച്ചുതന്ന് നമ്മുടെ മുന്നില്‍ വിവസ്ത്രനായി നില്‍ക്കുന്നു.
എന്റള്ളാ.... ആരാപ്പാ...ദ് ? മാര്‍ക്സിന്റേം ഗ്രാംഷീന്റെം വേഷോക്കങ്ങ്ട് മാറ്റീപ്പൊ മൌദൂദിയല്ലേ നിക്കണത് ! പഹയന്‍!

Wednesday 20 August, 2008

‘ചെറുമന്‍‘

വടക്കെ ഇന്ത്യയിലെ ഒരു ദലിത് വിഭാഗമാണ് ‘ചാമര്‍’. ഒരു ഡ്രൈവറെ ചാമര്‍ എന്നു ജാതിപ്പേര്‍ വിളിച്ച് ആക്ഷേപിച്ച കേസില്‍ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ ഇന്നത്തെ പത്രത്തിലുണ്ട്. ഒരാളെ ചാമര്‍ എന്നു വിളിച്ച് ആക്ഷേപിക്കുന്നത് കുറ്റകരവും അപമാനകരവുമാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്‌. ( ചാമര്‍ എന്ന വിളിയെപ്പറ്റി മാത്രമല്ല പരാമര്‍ശമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.) മലയാളത്തിലെ ചില സാഹിത്യപുസ്തകങ്ങളെയാണ് ഞാന്‍ ഓര്‍ത്തുപോയത്‌. മണ്ണില്‍ പണിയെടുക്കുന്നവനെ മടുപ്പുണ്ടാക്കുന്നവിധത്തില്‍ ‘ചെറുമന്‍’ എന്ന് ആവര്‍ത്തിച്ച് വിശേഷിപ്പിക്കുകയും തമ്പുരാന്‍- തമ്പുരാട്ടി കഥാപാത്രങ്ങളെക്കൊണ്ട് അങ്ങനെ വിളിപ്പിക്കുകയും ചെയ്ത് സ്വന്തം ജാതിസ്വത്വത്തെ ആവിഷ്ക്കരിക്കുന്ന സാഹിത്യവിഗ്രഹങ്ങള്‍ക്ക് കോടതിവിധിപ്രകാരം എന്തു ശിക്ഷയാണാവോ നല്‍കേണ്ടത്?

Friday 1 August, 2008

പൊളിറ്റിക്കലി കറക്റ്റ്‌

ഇന്ത്യന്‍ നഗരങ്ങളില്‍ ഭീകരവാദികള്‍ നിരപരാധികളെ കൊന്നുകൊണ്ടേയിരിക്കുന്നു. ഭീകരവാദം അപലപിക്കപ്പെടേണ്ടതുതന്നെ; ഏവരും സമ്മതിക്കും. പക്ഷേ അങ്ങനെ ചെയ്യണമെങ്കില്‍ ‍ആദ്യം ബാബറി മസ്ജിദ് തകര്‍ത്തതിനെയും ഗുജറാത്തിലെ കലാപത്തെയും ശക്തമായി അപലപിക്കണം. പിന്നെ ബുഷിനെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ആക്രമിക്കണം. സദ്ദാം ഹുസ്സൈനെ സലാം വയ്ക്കണം. പലസ്തീന്‍....അഫ് ഗാനിസ്ഥാന്‍......ഇറാന്‍....ഇറാഖ്..... ഒക്കെയും കടന്ന്‌ കിതച്ച്‌ തളര്‍ന്ന ശബ്ദത്തില്‍ പിറുപിറുക്കണം ബോംബിട്ടത്‌ ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തിയെന്ന്‌. അപ്പോള്‍ മാത്രമേ നിങ്ങള്‍ പൊളിറ്റിക്കലി കറക്റ്റ്‌ ആവൂ. അല്ലെങ്കിലോ, സാമ്രാജ്യത്തപക്ഷപാതിയോ, കുറഞ്ഞപക്ഷം ഒരു ചില്ലറ ഫാസിസ്റ്റോ(അമ്പാ...!) ആയി ഗതികിട്ടാതെ അലയാനാവും നിങ്ങളുടെ വിധി.

Sunday 20 July, 2008

ചരിത്രച്ചിരി

ഈയെമ്മെസ്സിന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍ മുസ്ലിം ലീഗന്മാര്‍ അക്രമക്കളി നടത്തുന്നതില്‍, അതും ആചാര്യന്റെ പാര്‍ട്ടിക്കുനേര്‍ക്കുതന്നെ, ഒരു ചരിത്രച്ചിരിയുണ്ട്. ആരും തൊടാതെ ദൂരെനിര്‍ത്തിയിരുന്ന ചത്ത കുതിരയെ എടുത്തുകൊണ്ടുവന്ന് ബിരിയാണിവെച്ചുകൊടുത്ത് പുതുജീവന്‍ നല്‍കി മന്ത്രിസ്ഥാനവും കൊടുത്ത് പോരാത്തതിന് സ്വന്തമായി ഒരു ജില്ലയും സമ്മാനിച്ച് അതിനെ ഇന്നത്തെപ്പോലെ ഒരു വിഷമരമായി വളര്‍ത്തിയെടുത്തത് തിരുമേനിയായിരുന്നല്ലോ.

ഈയെമ്മെസ്സിന്റെ ജന്മശതാബ്ദി സൂപ്പര്‍ലേറ്റീവ് ഡിഗ്രിയില്‍ ആഘോഷിക്കുമ്പോള്‍ ചരിത്രം ചിരിക്കുന്നത് കൂടി കേട്ടാല്‍ നന്ന്.

Saturday 12 July, 2008

കാണേണ്ടത്

സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ച ഡോക്ടറാണ്; പോരാത്തതിന് പ്രസിദ്ധനായ ഒരു പണ്ഡിതന്റെ മകന്‍ എന്ന ഖ്യാതിയും! ഈ ഡോക്ടറുടെ തിരുവനന്തപുരത്തെ വീട്ടിലെ കണ്‍സല്‍ട്ടിങ് റൂമിനു വെളിയില്‍ ഇങ്ങനെ ഒരറിയിപ്പുണ്ട്: ‘ ഫീസ് പൊതിഞ്ഞു തരരുത് .’

കണ്ടോ ബുദ്ധി! ചുമ്മാതല്ല അദ്ദേഹത്തിനവാര്‍ഡ് ‍ കിട്ടിയത്.

Friday 11 July, 2008

ഞാനെങ്ങനെ ബ്ലോഗറായി?

ആദ്യം ഞാന്‍ കവിതയിലാണ് കൈവെച്ചത്. ആഴ്ചയില്‍ നാലെണ്ണമെങ്കിലുമെഴുതി. വായിക്കാനിടയായ മുതിര്‍ന്നവര്‍ തൊഴുതു പറഞ്ഞു: ‘ മകനേ, അരുത്....അവിവേകമരുത് ’. ഗുരുത്വദോഷം ഭയന്ന് പിന്‍വാങ്ങി. പിന്നെ കഥയെഴുത്തു തുടങ്ങി. ഒരെണ്ണം വായിച്ച സാഹിത്യപ്രേമിയും പരമ സാത്വികനുമായ അച്ഛന്‍ മുളവടിയുമെടുത്ത് എന്റെ പുറകെ ഓടി. അങ്ങനെ അതും നിന്നു. സര്‍ഗ‌വാസനയെ എത്രകാലം അടക്കിനിര്‍ത്താന്‍ കഴിയും! ഒരു ചെറു നോവലായി അവന്‍ പത്തിവിടര്‍ത്തി. പലര്‍ക്കും വായിക്കാന്‍ കൊടുത്തു. അവരെല്ലാം പിന്നെ കണ്ടാല്‍ മിണ്ടാതായി. രണ്ടു പേജു വായിച്ച ഒരു പത്രാധിപര്‍ വിളിച്ച തെറി എന്റെ കൂമ്പടപ്പിച്ചെന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

കുറച്ചു നാള്‍ മര്യാദയ്ക്കു നടന്നു. അപ്പോഴാണ് ഒരു തോന്നല്‍- തത്ത്വചിന്താപരമായ കുറിപ്പുകള്‍ക്കു നല്ല മാര്‍ക്കറ്റാണല്ലോ, അതൊന്നു നോക്കിയാലോ? രണ്ടുമൂന്നെണ്ണം കാച്ചി. പെങ്ങള്‍ക്ക് തന്നെ ആദ്യം വായിക്കാന്‍ കൊടുത്തു. അവര്‍ ബോധംകെട്ടുവീണു. പെറ്റമ്മ തൊഴുകൈയോടെ കരഞ്ഞപ്പോള്‍ പ്രതിജ്ഞയെടുത്തു- ഇനി മേലാല്‍ പേന കൈകൊണ്ടു തൊടില്ല. പക്ഷേ സര്‍ഗ്ഗവാസനയുടെ കാര്യമാര്‍ക്കാണറിഞ്ഞുകൂടാത്തത്, അവനെ പിഴുതെറിഞ്ഞാല്‍ അവന്‍ വീണ്ടും പൊട്ടിമുളയ്ക്കില്ലേ? മുളച്ചു സഹോദരാ, മുളച്ചു; ഇത്തവണ നാടകവേഷത്തില്‍. രചനയും സംവിധാനവും സ്വയം നിര്‍വഹിച്ചു. ഒരേയൊരു തവണ അരങ്ങേറി. പ്രേക്ഷകര്‍ അണിയറയിലെത്തി നാടകമെഴുതിയവനെ അന്വേഷിച്ചുകണ്ടെത്തി തല്ലുന്നത് നിങ്ങള്‍ക്ക് കേട്ടുകേള്‍വിയുണ്ടോ? ഇല്ലെങ്കില്‍ ഇപ്പോള്‍ കേട്ടല്ലോ?

ആയുര്‍വേദ ചികിത്സയൊക്കെ ചെയ്ത് ഒന്നു പച്ചപിടിച്ചു വരുമ്പോഴാണ് പിന്നേം ഓരോരോ തോന്നലുകള്. നിഷ്കരുണം അടിച്ചമര്‍ത്തി. സര്‍ഗ്ഗവേദനതന്നെ. പക്ഷേ, ശരീരവേദന എന്നത് അതിനെക്കാള്‍ എത്രയോ ഭയങ്കരമാണ്! ആ ഓര്‍മ്മയുണ്ടായിരുന്നതുകൊണ്ട് മനസ്സില്‍മാത്രം പലതും എഴുതിയും മായ്ച്ചുകളഞ്ഞും രസിച്ചു. അങ്ങനെ കഴിഞ്ഞുവരവെയാണ് ബ്ലോഗിനെപ്പറ്റി കേള്‍ക്കുന്നത് . ആരാലും കാണപ്പെടാതെയിരുന്ന് ഓരോന്നു തട്ടിവിടുന്നത് എന്തുകൊണ്ടും സെയിഫാണ് . ഇപ്പോള്‍ മനസ്സിലായില്ലേ ഞാനെങ്ങനെ ബ്ലോഗറായെന്ന്! ‍

(നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ ബ്ലൊഗറായെന്ന് .)

Saturday 5 July, 2008

ഹര്‍ത്താല്‍, ഓ ഹര്‍ത്താല്‍

എന്താണ് ഹേ ഇങ്ങനെ? ഹര്‍ത്താലിന്റെ തലേന്ന് ലിക്കര്‍ കടയിലും സി.ഡി. കടയിലും കോഴിക്കടയിലും തിരക്കായിരുന്നെങ്കില്‍ പത്രക്കാര്‍ക്കെന്താ ചേതം? ഞങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി. എ. യും പ്രൊമോഷനും പോലെതന്നെയാണ്‌ ഹര്‍ത്താലും. ഞ‍ങ്ങളതാഘോഷിക്കും. അധ്വാനിക്കുന്ന വര്‍ഗ്ഗം നേടിയെടുത്ത അവകാശമാണ് ഹര്‍ത്താലെന്ന് നിങ്ങള്‍ക്കൊക്കെ ഇനി എന്നാണു കൂവേ മനസ്സിലാകുക? അതുകൊണ്ട് എല്ലാ പാര്‍ട്ടിക്കാരും ആഴ്ചയിലൊന്നുവെച്ചെങ്കിലും ഹര്‍ത്താല്‍ നടത്തിയേ മതിയാകൂ. ഞങ്ങളുടെ അവകാശം ഹനിച്ചാല്‍ ഞങ്ങ‍ള്‍ നേരിട്ട് ഹര്‍ത്താല്‍ നടത്തിക്കളയും. ഞങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, കാഷ്വല്‍ ലീവ് പോലും! ഇനി വല്ല കോടതിയോ മറ്റോ ഹര്‍ത്താല്‍ നിരോധിക്കാനൊരുങ്ങിയാല്‍ ഞങ്ങള്‍ കൂട്ട ആത്മഹത്യക്കൊരുങ്ങും, പറഞ്ഞേക്കാം.

Monday 23 June, 2008

വിപ്ലവം മാക്ടയിലൂടെ!

മാക്ടയെ പിളര്‍ത്താനായി കുത്തകക്കമ്പനികളില്‍നിന്ന് സൂപ്പര്‍ താരങ്ങളും പ്രമുഖ സംവിധായകരും കോഴ കൈപ്പറ്റിയെന്ന് മാക്ട ഭാരവാഹികള്‍ ആരോപിച്ചിരിക്കുന്നു. നോക്കൂ, എത്ര കറക്റ്റായി ചരിത്രത്തോട് നീതി പുലര്‍ത്തിയാണ് കാര്യങ്ങളുടെ പോക്ക്. താര- സംവിധായക വര്‍ഗശത്രുക്കള്‍ സി. ഐ. എ. ചാരന്മാരാണെന്ന സത്യവും പുറത്തുവരാന്‍ ഇനി അധികം താമസമില്ല. ഈ ജനവിരുദ്ധര്‍ക്കെതിരെയുള്ള ചെറുത്തുനില്പിന്റെ ‍ പ്രഖ്യാപനമായി വ്ലാദിമിര്‍ ഇല്യിച്ച് വിനയനും ജോസ് ‘മാവോ’ലി സെദോങ്ങും ചേര്‍ന്നൊരുക്കുന്ന യഥാര്‍ത്ഥ ജനസേവാസിനിമ പുറത്തുവരുന്നതോടെ വിപ്ലവം പൂര്‍ത്തീകരിക്കപ്പെടുകയും സോഷ്യലിസ്റ്റു വ്യവസ്ഥ സ്ഥാപിക്കപ്പെടുകയും ചെയ്യും. പിന്നെ എല്ലാ ലൈറ്റ് ബോയ്സും എല്ലാ ഡ്രൈവര്‍മാരും സൂപ്പര്‍ താരങ്ങള്‍. നമ്മളെടുക്കും സിനിമകള്‍ നമ്മള്‍തന്നെ കാണും പൈങ്കിളിയേ.

ആയതിനാല്‍ വര്‍ഗശത്രുക്കളേ, അഭിനയിക്കാനറിയുന്നവരേ, സംവിധാനം ചെയ്യാന്‍ കഴിവുള്ളവരേ, ഞാന്‍ നിങ്ങളോടു പറയുന്നതെന്തെന്നാല്‍ നിങ്ങള്‍ നിങ്ങളുടെ കഴിവുകള്‍ കളഞ്ഞിട്ടുവരിക, നമുക്കൊരുമിച്ചു വിപ്ലവം കൈക്കൊള്ളാം. വിപ്ലവം മാക്ടയിലൂടെ!

Saturday 21 June, 2008

മാവോയിസ്റ്റ്

ഒരു കൊടും മാവോയിസ്റ്റ് പിടിയിലായതറിഞ്ഞ് ആളുകള്‍ പലദിക്കില്‍നിന്ന് ഓടിക്കൂടി. ‍ അവര്‍ ഒരു നോട്ടത്തിനായി തിക്കുകയും തിരക്കുകയും കഴുത്തുനീട്ടുകയുംചെയ്ത് ബഹളംകൂട്ടി. പലരും അക്ഷമരായി. വീട്ടുടമ മാവോയിസ്റ്റിനെ മുറിക്കുള്ളി്ല്‍ പൂട്ടിയിട്ട് അഭിമാനത്തോടെ നിന്നു. ജനലിലൂടെ അകത്തേക്കുനോക്കാന്‍ അയാള്‍ ഓരോരുത്തരെവീതം അനുവദിച്ചു. മാവോയിസ്റ്റ് ഒരു മൂലയ്ക്ക് കുത്തിയിരിക്കുന്നു. ചിലര്‍ അവനെ ഹിന്ദിയിലും തമിഴിലും തെറി വിളിച്ചു. ഒരാള്‍ ഒരു ദേശഭക്തിഗാനം പാടി. അത്രയ്ക്കു ക്ഷമയില്ലാത്ത മറ്റൊരാള്‍ ഒരു വടിയെടുത്ത് നല്ലൊരു കുത്തു കൊടുത്തു. മാവോയിസ്റ്റ് ഉറക്കെ കരഞ്ഞു: “മ്യാവോ..... മ്യാവോ........” . ശങ്കരാടിയുടെ മുഖച്ഛായയുള്ള ഒരാള്‍ പ്രഖ്യാപിച്ചു: “ നല്ല അസ്സ‍ല് മാവോയിസ്റ്റ്”. അപ്പോഴേക്കും പൊലീസ് ജീപ്പ് വന്നുകഴിഞ്ഞിരുന്നു.

Friday 20 June, 2008

കണ്ടുവോ ഇത്

തിരുവനന്തപുരത്തെ ഒരു ഓട്ടോറിക്ഷയില്‍ കണ്ട സ്റ്റിക്കര്‍‌‌- ‘ തിരുവനന്തപുരം സെന്‍ട്രല്‍‍ ജയില്‍ മഹാഗണപതി ഈ വാഹനത്തിന്റെ നാഥന്‍’.

കരയാതെന്തുചെയ്യും?

Thursday 19 June, 2008

കണ്ടത്

കൊച്ചിനഗരത്തിലെ ഒരു റോഡിന്റെ പേര് കൈചൂണ്ടിയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ: റിട്ട: ജസ്റ്റീസ് കെ. ട്ടി. കോശി അവന്യു. ജഡ്ജിയായതിനാല്‍ വെറും ‘ടി‘ പോരെന്നാവും! ഇനീഷ്യലിനിടയ്ക്കുള്ള കുത്തുകള്‍ ഒഴിവാക്കി ‘കെട്ടിക്കോശി‘ എന്നീണത്തിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. രസികന്മാര്‍ തീരെ ഇല്ലാതായോ കൊച്ചിയില്‍?

Monday 16 June, 2008

ഫ്ലാഷ് ന്യൂസ്

വെള്ളപ്പൊക്കക്കെടുതി നേരിട്ടുവിലയിരുത്താനായി‍ കേരളത്തിലേക്കു പുറപ്പെടാന്‍ തയ്യാറായി നിന്നിരുന്ന കേന്ദ്രസംഘം സ്വയം പിരിഞ്ഞുപോകുകയും വേഷം മാറി വീണ്ടും സംഘടിച്ച് വരള്‍ച്ചാദുരിതം വിലയിരുത്താനായി വണ്ടിപിടിക്കാനോടുന്നതായി ഞങ്ങളുടെ ദില്ലി ലേഖകന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

Sunday 15 June, 2008

എന്റെ ബ്ലോഗേ

എന്റെ ബ്ലോഗേ നീ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? തമ്മില്‍ കണ്ടിട്ട് കാലം കുറച്ചായെങ്കിലും ഞാന്‍ ഒന്നു വിളിച്ചപ്പോള്‍തന്നെ നീ എന്നെ തിരിച്ചറിഞ്ഞല്ലോ. അത്ഭുതം തന്നെ! ഒരേ വീട്ടില്‍ താമസിക്കുന്നവര്‍ പോലും പരസ്പരം തിരിച്ചറിയാത്ത ഈ കാലത്ത് !

നീയറിഞ്ഞോ സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും ട്രെയിനോടിക്കുന്ന മന്ത്രിയും വരെ ബ്ലോഗു തുടങ്ങിയിരിക്കുന്നു. ഒന്നുമല്ലാത്തവന്റെയും ആരുമല്ലാത്തവന്റെയും മാധ്യമത്തില്‍ ഇപ്പോള്‍ എല്ലാമായവരാണു കളി. ‘ശിവശിവ ‘ എന്ന പേരില്‍ ഒരു ബ്ലോഗു തുടങ്ങാന്‍ പ്ലാനുണ്ട്.

Wednesday 27 February, 2008

സച്ചാര്‍ രക്ഷിക്കുമോ മുസ്ലീങ്ങളെ?

മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. കേരളത്തില്‍ അത് നടപ്പാക്കുന്നതിനുള്ള പ്രാരംഭമായി രൂപീകരിച്ച‍ പാലൊളിക്കമ്മിറ്റി സര്‍ക്കാരിന് ‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരിക്കുന്നു.

മറ്റു സംസ്ഥാനങ്ങളിലെ കാര്യം അവിടെ നില്‍ക്കട്ടെ. നമുക്ക് കേരളത്തിലെ കാര്യം നോക്കാം. മുസ്ലീങ്ങള്‍ക്ക് വിദ്യാഭ്യാസപരവും സാ‍മൂഹികവുമായ പിന്നോക്കാവസ്ഥ ഉണ്ടാകാന്‍ കാരണമെന്ത്? അവര്‍ക്ക് തൊട്ടുകൂടായ്മയോ വഴിനടക്കാനുള്ള വിലക്കോ നേരിടേണ്ടിവന്നിട്ടുണ്ടോ? വിദ്യാലയങ്ങളില്‍ അവര്‍ക്ക് പ്രവേശനം‍ നിഷേധിക്കപ്പെട്ടിരുന്നോ? അവരിലെ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഇല്ല എന്നാണുത്തരമെന്ന് നമുക്കറിയാം. മേല്‍പ്പറഞ്ഞതെല്ലാം അനുഭവിച്ചിരുന്ന പിന്നോക്കഹിന്ദുക്കള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇന്ന് മുസ്ലീങ്ങളെക്കാള്‍ മുന്നിലത്രെ.

എന്താണ്‍ ഇതിനു കാരണം? കേരളത്തില്‍ എല്ലായിടത്തും സ്കൂളുകളുണ്ട്. ഏതു ജില്ലയിലുമുള്ള കുട്ടികള്‍ക്ക് നടന്നുപോയി പഠിക്കാവുന്നത്രയുമടുത്ത് സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ സ്കൂളുകളുണ്ട്. വിദ്യാഭ്യാസത്തിന്റെ ചിലവോ തുച്ഛവും. എന്നിട്ടും മുസ്ലീങ്ങള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പിന്നിലാണെങ്കില്‍ അതിന്റെ കാരണം അന്വേഷിക്കേണ്ടത് ആ സമുദായത്തിനകത്തുതന്നെയാണ് ‍.

മതാചാരങ്ങളില്‍ അടിയുറച്ച ഒരു ജനതയാണ് ‍ മുസ്ലീങ്ങള്‍. അതുകൊണ്ടുതന്നെ മതനേതാക്കള്‍ക്കും മതസംഘടനകള്‍ക്കും ആ സമുദായത്തിനുമേലുള്ള സ്വാധീനവും നിയന്ത്രണവും കടുത്തതാണ് ‍. മതനേതാക്കളുടെയും സംഘടനകളുടെയും കാലത്തിനു യോജിക്കാത്ത ചിന്താഗതിക്കകത്താണ് ‍ മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയ്ക്കുള്ള കാരണങ്ങള്‍ കിടക്കുന്നത്. മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യുന്നതും ജോലിക്കുപോകുന്നതുമൊക്കെ അനിസ്ലാമികമാണെന്നാണ് കാന്തപുരവും ജമാ അത്തെ ഇസ്ലാമിയും അതുപോലെ മറ്റു പലരും പറയുന്നത്. നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്കു സമുദായത്തെ തെളിച്ചുകൊണ്ടു പോകുന്നവര്‍ തന്നെയാണ് മുസ്ലീങ്ങള്‍ ഇന്നു നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍.

ആധുനികതയ്ക്കെതിരെ പുറംതിരിഞ്ഞുനില്‍ക്കുന്ന ഒരു ജനത പുറകിലാക്കപ്പെടുന്നത് സ്വാഭാവികം മാത്രം. മതനേതാക്കള്‍ മനസ്സുകൊണ്ട് മതമുണ്ടായ നൂറ്റാണ്ടില്‍ ജീവിക്കുകയും അന്നത്തെ മൂല്യങ്ങളൊഴിച്ച് ബാക്കിയെല്ലാം മതവിരുദ്ധമെന്ന് പ്രഖ്യാപിക്കുകയും സാമാന്യജനതയ്ക്ക് അതൊക്കെ അനുസരിക്കുകയും ചെയ്യേണ്ടിവരുമ്പോള്‍ ജൈവികത നഷ്ടപ്പെട്ട് സമുദായം ജീര്‍ണിക്കുന്നു. ഹിന്ദു- ക്രിസ്ത്യന്‍ മതങ്ങളില്‍ ആവര്‍ത്തിച്ചുണ്ടായ നവീകരണപ്രസ്ഥാനങ്ങള്‍ ആ മതങ്ങളെ ചലനാത്മകമാക്കുകയും പല ദുരാചാരങ്ങളെയും ഇല്ലാതാക്കുകയും ചെയ്തു. ഇസ്ലാമില്‍ നവീകരണങള്‍ നടക്കുന്നില്ല എന്നതാണ്‍ ആ മതത്തിന്റെ പേരില്‍ നടക്കുന്ന പല ദുഷ്ചെയ്തികള്‍ക്കും കാരണം. ലിബെറല്‍ ശബ്ദങ്ങളെ മതമേധാവികള്‍ അമര്‍ച്ചചെയ്യുന്നു. ഇസ്ലാമിലെ ബുദ്ധിജീവിവിഭാഗംപോലും മതനേതാക്കളുടെ പിന്തിരിപ്പന്‍ ആശയങ്ങളെ എതിര്‍ക്കാനോ പുതിയ ചിന്തകള്‍ അവതരിപ്പിക്കാനോ തുനിയുന്നില്ല. അസ്ഗര്‍ അലി എഞ്ചിനിയരും മുശിരുല്‍ ഹസ്സനും മുതല്‍ ഓണത്തിലും കാളനിലും സവ ര്‍ണ‍തയുണ്ടോ എന്നു തേടിനടക്കുന്ന നമ്മുടെ കുഞ്ഞഹമ്മദു വരെയുള്ളവര്‍ക്ക് മതനേതാക്കളെ പേടിയാണ് ‍. നവീകരണത്തിനുള്ള ഏതെംകിലും നീക്കം നടന്നാ‍ല്‍ എന്തുസംഭവിക്കുമെന്നറിയാന്‍ ചേകന്നൂരിന്റെ കാര്യമോര്‍ത്താല്‍മതി.

ആധുനികമായ സാമൂഹിക സാംസ്കാരിക മൂല്യങ്ങളെ സ്വാംശീകരിച്ചാല്‍മാത്രമേ മുസ്ലീം സമുദായം രക്ഷപ്പെടൂ. സ്ത്രീയും പുരുഷനും ഒരുപോലെ വിദ്യാഭ്യാസം ചെയ്ത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വതന്ത്രമായി വ്യാപരിച്ച് പൂര്‍ണമനുഷ്യരായി വളരേണ്ടതുണ്ട്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച പുരുഷന്‍ ബുര്‍ഖധരിച്ച ഭാര്യയുമായി നടക്കുന്ന വിരോധാഭാസം ഒരു സമുദായത്തിനും ഗുണകരമല്ല. പര്‍ദയും ബുര്‍ഖയും നൂറ്റാണ്ടുകള്‍ക്കുമുമ്പത്തെ സാമൂഹ്യവ്യവസ്ഥയില്‍ മരുഭൂമിയിലെ പ്രത്യേക പരിതസ്തിതിയുമായി ബന്ധപ്പെട്ടുണ്ടായതാണ് ‍. ഇന്നത്തെ സ്ത്രീകളെ അത് മതത്തിന്റെ പേരില്‍ അണിയിക്കുന്നവര്‍ സമൂഹത്തെ പിന്നോട്ടുകൊണ്ടുപോകയാണ് ‍.

ശരിഅത്ത് നിയമങ്ങളില്‍ കാലത്തിനു യോജിക്കുന്നത് മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ. ഇഷ്ടമുള്ളത്രയും വിവാഹം കഴിക്കുകയും ഇഷ്ടമുള്ളത്രയും കുട്ടികളെയുണ്ടാക്കുകയും ചെയ്യുന്നത് ആധുനികലോകത്തിനു ചേര്‍ന്നതല്ല എന്നതിരിച്ചറിവ് അത്യാവശ്യം വരേണ്ടിയിരിക്കുന്നു. കുടുംബാസൂത്രണം സ്വീകരിക്കേണ്ടത് സമുദായത്തിന്റെ നന്മയ്ക്ക് അത്യന്താപേക്ഷിതമാണ്‍ എന്നു മനസ്സിലാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു മുസ്ലീങ്ങള്‍ കടക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.


മദ്രസകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ടതും മുസ്ലീങ്ങളുടെ പുരോഗതിക്ക് ആവശ്യമാണ് ‍. മതപഠനമല്ലാതെ മറ്റൊന്നും നടത്തിയിട്ടില്ലാത്ത, നൂറ്റാണ്ടുകള്‍ക്ക് പിന്നില്‍ ജീവിക്കുന്ന കുറെ മനുഷ്യരാണ് ‍ മദ്രസകളില്‍ കുട്ടികളെ പഠിപ്പിക്കുന്നത്. കുഞ്ഞു മനസ്സുകളില്‍ അസഹിഷ്ണുതയും മതാവേശവും വളര്‍ത്തുകയും തീവ്രവാദത്തിന്റെ വിത്തുകള്‍ പാകുകയും ചെയ്യുന്നത് മദ്രസകളിലാണെന്ന് ആര്‍ക്കാണറിയാത്തത്! മതപഠനം നടത്തേണ്ടത് ആവശ്യമാണെങ്കില്‍ അത് വീടുകളില്‍ മുതിര്‍ന്നവര്‍ക്ക് ചെയ്യാവുന്നതേയുള്ളൂ.

അടിസ്ഥാനപരമായ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും കാലാനുസ്രുതമായ മാറ്റങ്ങള്‍ക്കു തയ്യാറാവുകയും ചെയ്താലേ മുസ്ലീംജനതയ്ക്ക് മുന്നോട്ടു കുതിക്കാനാകൂ. അസുഖകരമായ സത്യങ്ങള്‍ പറയുന്നവരെ മുസ്ലിംവിരുദ്ധരായി പ്രഖ്യാപിക്കാന്‍ എളുപ്പമാണ് ‍. അത് മതമേധാവികളുടെ തന്ത്രമാണെന്ന് തിരിച്ചറിഞ്ഞ് അവരുടെ പിടിയില്‍നിന്ന് മോചിതരായി ഇസ്ലാമിന്റെ ഉന്നതമായ മൂല്യങ്ങളെ കൈവിടാതെതന്നെ ആധുനികലോകവുമായി ഇണങ്ങി സ്വയം മാറാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടക്കാനും മുസ്ലീം സ്ത്രീകളും പുരുഷന്മാരും തയ്യാറായാല്‍ ആര്‍ക്കും അവരുടെ മുന്നേറ്റത്തെ തടയാനാവില്ല. അങ്ങനെ മാത്രമേ അവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കപെടുകയുള്ളൂ.

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാകുന്നതുകൊണ്ട് മുസ്ലീങ്ങള്‍ക്കിടയിലെ സമ്പന്നരും ഉന്നതവിദ്യാഭ്യാസംനേടിയവരും ‍അധികാരപദവികള്‍ അലംകരിക്കുന്നവരുമായ വിഭാഗത്തിനു മാത്രമാകും പ്രയോജനം ലഭിക്കുക. പിന്നെ, മുസ്ലീങ്ങളെ വോട്ടുബാങ്കായിമാത്രം കാണുന്ന കുറെ രാഷ്ട്രീയക്കാര്‍ക്കും. അതുകൊണ്ടാണല്ലോ അവര്‍ സച്ചാര്‍ സച്ചാര്‍ എന്നു പറഞ്ഞു മുറവിളികൂട്ടുന്നതും. ഇപ്പോഴാണ് ‍ നാം കുഞ്ചന്‍ നമ്പ്യാരെ ഓര്‍ക്കേണ്ടത്: “സച്ചാര്‍ കമ്മീഷന്‍ മഹാശ്ചര്യം………………………………………..”

സ്വയം മാറുകയും സമുദായത്തിലെ പ്രതിലോമശക്തികളെ ചെറുക്കുകയും ചെയ്ത് ആധുനികലോകത്ത്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തുകയാണ് ‍ മുസ്ലീങ്ങള്‍ ചെയ്യേണ്ടത്. അല്ലാതെ സര്‍ക്കാരിന്റെ സക്കാത്തുകള്‍ക്കായി കൈനീട്ടിയിരിക്കുകയല്ല. സര്‍ക്കാര്‍ ഖജനാവില്‍നിന്നുള്ള ഔദാര്യങ്ങള്‍ ഹിന്ദുവര്‍ഗ്ഗീയവാദികള്‍ക്ക് കൂടുതല്‍ ഇന്ധനം പകരാന്‍ മാത്രമേ ഉപകരിക്കൂ.

സച്ചാറും പാലൊളിയുമല്ല മുസ്ലീങ്ങള്‍തന്നെയാണ് ‍ അവരെ സ്വയം രക്ഷിക്കേണ്ടത് .

Friday 25 January, 2008

ജനം

റോഡു മുറിച്ചുകടക്കുമ്പോഴാണു കണ്ടത് പോലീസുകാരന്‍ ഒരു കറുത്തു കുറിയ മനുഷ്യനെ കോളറിനു പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. അയാളുടെ മുഖത്തെ യാചനാഭാവം...... പോലീസുകാരന്റെ മുഖത്തെ മുറുക്കം.......വയര്‍ലസ്സിലൂടെ സന്ദേശം പായുന്നു...... പെട്ടെന്നുതന്നെ അവിടെ ഒരാള്‍ക്കൂട്ടം കൂടിക്കഴിഞ്ഞു. പണിയിടങ്ങളിലേക്ക് തിരക്കിട്ടുപോകുന്നവര്‍, ബസ് സ്റ്റോപ്പില്‍ നിന്നവര്‍, വായില്‍നോക്കാനിറങ്ങിയവര്‍, കടത്തിണ്ണയില്‍ വെറുതെയിരുന്നവര്‍.......... എല്ലാവരും എല്ലാ തിരക്കുകളും മാറ്റിവെച്ച് ആ കറുത്ത മനുഷ്യനെത്തന്നെ നോക്കി....... അങ്ങനെ........ എല്ലാ മുഖങ്ങളുമിപ്പോള്‍ മുറുകിവലിഞ്ഞിരിക്കുന്നു. ഒരു പറ്റം ഭീഷണമായ കണ്ണുകളുടെ ഇരയായി വിറച്ചുകൊണ്ട് ആ മനുഷ്യന്‍. അയാള്‍ എന്തു തെറ്റാണു ചെയ്തതെന്നു ചോദിച്ച് ആരും സമയം കളയുന്നില്ല. ചില കണ്ണുകള്‍ പോലീസുകാരനെ നോക്കി അക്ഷമരാകുന്നു, ഇയാള്‍ക്കെന്തു കാര്യമിവിടെ ഞങ്ങളില്ലേ എന്ന മട്ടില്‍. ആള്‍ക്കൂട്ടം വീര്‍ത്തുവീര്‍ത്തു വരുന്നു..... ഇര ചെറുതായിച്ചെറുതായും..... വയര്‍ലസ്സില്‍ മുറുകെപ്പിടിച്ച് ഭീതിയുടെ നിഴല്‍ വീണ കണ്ണുകളോടെ പോലീസുകാരന്‍!

Monday 21 January, 2008

ബഷീര്‍

വെളിച്ചത്തിന്റെ വെളിച്ചത്തെക്കുറിച്ചെഴുതിയ ബഷീറിന്റെ ജന്മശതാബ്ദിവര്‍ഷമാണിത്. നമ്മുടെ സാഹിത്യ അക്കാദമി ഇതൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു. ‘നാലുകെട്ട് ‘ എന്ന സാദാ നോവലിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കാണല്ലോ അല്ലേ? നടക്കട്ടെ. ഗദ്യഭാഷയുടെ മാന്ത്രികതയെന്തെന്ന് മലയാളിയെ ആദ്യമായി അനുഭവിപ്പിച്ച ബഷീറിനെ ഇവന്മാര്‍ കൊണ്ടാടാതിരിക്കുന്നതുതന്നെ നല്ലത്.

Friday 18 January, 2008

രക്തസാക്ഷി

രാത്രിസമയം. രക്തസാക്ഷിപ്പറമ്പിനുമുന്നിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് ആരോ അടക്കിയ ശബ്ദത്തില്‍ വിളിച്ചു; “സഖാവേ…..’‘ തിരിഞ്ഞുനോക്കിയപ്പോള്‍ ആവേശം വന്നുപോയി: ഒരു രക്തസാക്ഷി ഇരിക്കുന്നു മണ്ഡപത്തിന്മേല്‍ ചാരി. പഴയ, ഉണങ്ങിയ മുഖം. നെഞ്ചത്ത് സി പിയുടെ സൈന്യത്തിന്റെ വെടികൊണ്ട തുള. ഞാന്‍ മുഷ്ടി ചുരുട്ടി വിളിച്ചു; “രക്തസാക്ഷികള്‍ സിന്ദാബാദ്….‘’
രക്തസാക്ഷി എന്നെ “ശ്..ശ്..’‘ എന്നു വിലക്കി, “ഗ്വാ ഗ്വാ വിളിക്കാതെ; പിന്നെന്തൊക്കെയാ വിശേഷങ്ങള്‍?’‘

ഞാന്‍ പറഞ്ഞു; ‘‘സമ്മേളനമൊക്കെ നന്നായി നടക്കുന്നു. ബൂര്‍ഷ്വാ മാധ്യമങ്ങളെയും വര്‍ഗ്ഗീയ പിന്തിരിപ്പന്‍ സാമ്രാജ്യത്തശക്തികളെയും നമ്മള്‍ ഒറ്റക്കെട്ടായി…………‘’

“ പോഴാ, ഞാന്‍ ചോദിച്ചതതല്ല. ഗ്രോത്ത് റേറ്റ് എത്രയായി? ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് എങ്ങനെ? സ്റ്റോക്ക് ട്രേഡിങ് ഇന്നലെ എത്രയ്കാ ക്ലോസ് ചെയ്തത്?‘’

മറയുന്ന ബോധത്തിലൂടെ പതിയെ ഊര്‍ന്നുവീഴുമ്പോള്‍ ഞാന്‍ അവ്യക്തമായി കണ്ടു രക്തസാക്ഷിയുടെ കൈയില്‍നിന്ന് ഒരു വാരിക്കുന്തം എന്റെ നേര്‍ക്ക് നീളുന്നത് .‍

Friday 11 January, 2008

മാനിഫെസ്റ്റോ

പുസ്തകമേളയില്‍ പരതിനടക്കുമ്പോള്‍ ഒരു ചെറിയ ചുവന്നപുസ്തകം കൈയില്‍ തടഞ്ഞു. പഴയ പുസ്തകത്തിന്റെ പുതിയ പതിപ്പ്. ഇപ്പോള്‍ അല്പം മങ്ങിയ ചുവപ്പുനിറം. യൂറോപ്പില്‍നിന്ന് ലോകത്തെമുഴുവന്‍ ബാധിച്ച ഭൂതത്തിന്റെ പുസ്തകം. താളുകള്‍ മറിക്കുമ്പോള്‍ ‘മാറ്റം... മാറ്റം...’ എന്ന മുനിമൊഴിയുടെ മുഴക്കം. മുനിയുടെ ശിഷ്യരെയൊക്കെ മാറ്റിമറിച്ച മാറ്റം! ഒടുവിലത്തെ പേജിന്റെ ശൂന്യതയില്‍നിന്ന് മറ്റൊരു ഭൂതം പേജുകളെ ഒന്നൊന്നായി വിഴുങ്ങിക്കൊണ്ട് ഒന്നാമത്തെ പേജിലേക്ക് നീങ്ങുന്നതുകണ്ട് ചിരിച്ചുകരഞ്ഞു ഞാന്‍ വശംകെട്ടുപോയി.