Tuesday 25 December, 2007

ബ്രിട്ടീഷ് ലൈബ്രറിക്കു നമസ്കാരം

തലസ്ഥാനത്തെ ബ്രിട്ടീഷ് ലൈബ്രറി അടച്ചുപൂട്ടാനുള്ള തീരുമാനം സ്ഥലത്തെ എലീറ്റ് ജനവിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നു. ബ്രിട്ടീഷ് കൌണ്‍‍‍സിലിനു‍‍ നിവേദനമയക്കുകയും വെബ് സൈറ്റ് ആരംഭിക്കുകമൊക്കെ ചെയ്തുകഴിഞ്ഞു. സര്‍ക്കാര്‍തന്നെ പ്രശ്നത്തില്‍ നേരിട്ടിടപെട്ടിരിക്കുന്നു.

ഏതു ലൈബ്രറിയും പൂട്ടപ്പെടുന്നത് ദു:ഖകരമത്രെ‍‍. അതിനാല്‍ പ്രതിഷേധം നല്ലതുതന്നെ. പക്ഷേ, നാമോര്‍ത്തിരിക്കേണ്ട ചിലതുണ്ട്. ബ്രിട്ടീഷ് ലൈബ്രറി ഒരു സ്വകാര്യ സംരംഭമല്ലേ‍‍, അതും ഒരു വിദേശ സ്ഥാപനത്തിന്റെ? മുടക്കുന്ന പണം വെറുതെയായിപ്പോകരുതെന്ന് അതു മുടക്കുന്നവര്‍ക്ക് നിര്‍ബന്ധമുണ്ടാകുമല്ലോ. തലസ്ഥാനത്തെ ലൈബ്രറി ലാഭകരമല്ലെന്നും അതില്‍ പണം മുടക്കുന്നത് നന്നല്ലെന്നും അവര്‍ക്ക് തോന്നിയാല്‍ അത് അടച്ചുപൂട്ടാ‍ന്‍ അവര്‍ക്ക് സ്വാതന്ത്ര്യമില്ലേ?

മറ്റൊരു ചോദ്യം, ബ്രിട്ടീഷ് ലൈബ്രറിയില്ലെങ്കില്‍ തിരുവനന്തപുരത്തെ ജനങ്ങളെല്ലാം മന്ദബുദ്ധികളായിത്തീരുമോ? അവിടെ വേറേയും ലൈബ്രറികളുണ്ട്. പിന്നെ, ലൈബ്രറിയില്‍നിന്നു മാത്രമാണോ നമുക്കിന്ന് വിജ്ഞാനം ലഭിക്കുന്നത്? ഇന്റര്‍നെറ്റ് ഉണ്ടാക്കിയ വിജ്ഞാനവിസ്ഫോടനം അറിവിലേക്ക് ഒന്നിലധികം പാതകള്‍ നമുക്ക് തുറന്നുതന്നിരിക്കുന്നു. ‍

ബ്രിട്ടീഷ് ലൈബ്രറി തലസ്ഥാനത്തെ എലീറ്റ് വിഭാഗത്തിനൊരു നൊസ്റ്റാല്‍ജിയയും പദവിചിഹ്നവുമാണെന്നതാണു സത്യം‍. ഗോള്‍ഫ് ക്ലബ്ബും ട്രിവാണ്‍ട്രം ക്ലബ്ബും പോലെ മറ്റൊന്ന്. സായിപ്പിന്റെ ലൈബ്രറിയില്‍ അംഗമായാല്‍ തങ്ങള്‍ മറ്റുള്ളവരെക്കാള്‍ ഉയരെയാകുമെന്ന തോന്നല്‍. വിജ്ഞാനദാഹമാണു‍ പ്രശ്നമെങ്കില്‍ തലസ്ഥാനത്തെതന്നെ പബ്ലിക് ലൈബ്രറിയുടെ ദയനീയാവസ്ഥ ഇവരെയൊന്നും വേദനിപ്പിക്കാത്തതെന്ത്? എത്രയോ വര്‍ഷത്തെ പഴക്കമുള്ള ആ സ്ഥാപനം കുറെ പൊടിപിടിച്ച പഴഞ്ചന്‍ പുസ്തകങ്ങളുടെ ആലയം മാത്രമാണിന്ന്. അതിനെ രക്ഷിക്കണമെന്ന് ആരും വിളിച്ചുകൂവുന്നില്ല. കാരണം വ്യക്തം- അത് ചെറിയ മനുഷ്യര്‍ക്കുള്ള ലൈബ്രറിയത്രെ‍.

ബ്രിട്ടീഷ് ലൈബ്രറി പൂട്ടാന്‍ അതിന്റെ ഉടമസ്ഥര്‍ തീരുമാനിച്ചാല്‍ നാമെന്തിനു‍ കരഞ്ഞുവിളിക്കണം? വാണിജ്യപരമായ പ്രവര്‍ത്തനങ്ങ‍ളാണവര്‍ കഴിഞ്ഞ കുറെ കാലമായി മുഖ്യമായി നടത്തിക്കൊണ്ടിരിക്കുന്നത് . ഒരിക്കലത് വിദേശത്തുനിന്നുള്ള പുസ്തകങ്ങളുടെയും മാഗസീനുകളുടെയും ലോകത്തേക്ക് ഒരു വാതിലായിരുന്നു കുറച്ചുപേര്‍ക്കെങ്കിലും. അന്ന് വേറേ വാതിലുകള്‍ ഉണ്ടായിരുന്നില്ലതാനും. ഇന്നാകട്ടെ വാതിലുകളേറെയുണ്ട്. ബ്രിട്ടീഷ് ലൈബ്രറിയുടെ ചരിത്രനിയോഗം അവസാനിച്ചിരിക്കുന്നു. ഇനിയതിനെ പോകാനനുവദിച്ചുകൂടേ? പഴയതെല്ലാം അങ്ങനെതന്നെ എന്നുമുണ്ടാകണമെന്നുള്ള ആഗ്രഹം അത്ര നല്ലതാണോ?

ചിലതു പോകുമ്പോള്‍ മറ്റുചിലത് വരുന്നു. ഇന്ന് തലസ്ഥാനത്തെ സാംസ്കാരിക ജീവിതത്തെ സജീവമാക്കിനിര്‍ത്തുന്ന ഒരു സ്ഥാപനമാണു‍ ഫ്രെഞ്ചുകാരുടെ അലോയിണ്‍സ് ഫ്രാങ്സ്വൈസ്. ഇന്ന് ബ്രിട്ടീഷ് ലൈബ്രറിയോട് തോന്നുന്ന വികാരം നാളെ ചിലര്‍ക്ക് ഈ സ്ഥാപനത്തോടാവും തോന്നുക. കുറച്ചുകാലം കഴിയുമ്പോള്‍ അത് അടച്ചുപൂട്ടാന്‍ അവര്‍ തീരുമാനിച്ചാല്‍ അപ്പോഴുമുണ്ടാകും കുറേപ്പേര്‍ നെഞ്ചത്തടിക്കാനും നിലവിളിക്കാനും. ഇതൊരു രോഗംതന്നെ‍. മാറ്റങ്ങളെ അഭിമുഖീകരിക്കാനാവാതെ ശീലങ്ങളില്‍ അള്ളിപ്പിടിച്ചുകിടക്കാനുള്ള വാസന.

5 comments:

മൂര്‍ത്തി said...

ഞാന്‍ ലൈബ്രറി പൂട്ടുന്നതിനെക്കുറിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്. പൂട്ടരുത് എന്ന് പറഞ്ഞുകൊണ്ട്. പബ്ലിക് ലൈബ്രറി പൂട്ടാന്‍ തീരുമാനിച്ചാലും പ്രതിഷേധം ഉണ്ടാകും. ഇതിലുമധികം.

അതൊരു സ്വകാര്യ സ്ഥാപനം ആണോ? ബ്രിട്ടീഷ് കൌണ്‍സിലിന്റെ കീഴിലുള്ള ഒരു സ്ഥാപനമല്ലേ? സര്‍ക്കാരുകള്‍ തമ്മിലുള്ള Cultural Exchangeന്റെ ഭാഗമായാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മുടക്കുന്ന പണത്തിനനുസരിച്ച് ലാഭം എന്നത് ഇക്കാര്യത്തില്‍ ഉണ്ടാവരുത് എന്നാണ് എന്റെ തോന്നല്‍.

റഷ്യന്‍ സെന്റര്‍ പൂട്ടിയപ്പോള്‍ ഇതിലുമധികം ‘നൊസ്റ്റാള്‍ജിയ’ ഉണ്ടായിരുന്നു. അത് ഉപയോഗിച്ചിരുന്നവര്‍ സാധാരണക്കാര്‍ തന്നെ ആയിരുന്നു. ചെസ്സ് കളിക്കാനും മറ്റും. ഭാഗികമായാണെങ്കിലും ഇപ്പോള്‍ കുറച്ച് വര്‍ഷം മുന്‍പ് അത് വീണ്ടും തുടങ്ങി. അന്നും അവിടെ ചെസ്സ് കളിക്കാന്‍/പിയാനോ പഠിക്കാന്‍ ഒക്കെ പോയിരുന്നവരില്‍ നിരവധി‍ സാധാരണക്കാര്‍ ഉണ്ടായിരുന്നു. എലീറ്റ് ക്ലാസിനു വേണ്ടിയുള്ള പരിപാടികള്‍ ഇല്ല എന്നല്ല. അതുമുണ്ട്. പക്ഷെ അങ്ങിനെ പരിമിതപ്പെടുത്തിയിട്ടില്ല. ഫ്രഞ്ച് സ്ഥാപനത്തില്‍ ഭാഷ പഠിക്കാന്‍ പോകുന്നവരെല്ലാം എലീറ്റ് ക്ലാസ് ആണോ? സാധാരണക്കാര്‍ നിരവധി ഉണ്ടല്ലോ.

“ഏതു ലൈബ്രറിയും പൂട്ടപ്പെടുന്നത് ദു:ഖകരമത്രെ‍‍. അതിനാല്‍ പ്രതിഷേധം നല്ലതുതന്നെ.“ എന്ന് കാണി പറഞ്ഞതു തന്നെയാണ് അതിന്റെ കാര്യവും.

അങ്കിള്‍ said...

ബ്രിട്ടീഷ്‌കാര്‍ നടത്തുന്നതുകൊണ്ടല്ല ഞാന്‍ ആ ലൈബ്രറിയെ ഇഷ്ടപ്പേടുന്നത്‌. ആ ലൈബ്രറി നല്‍കുന്ന സേവനത്തിന്റെ മേന്മ ഒന്നുകൊണ്ട്‌ മാത്രമാണ്. അതു പോലെ സേവനം നല്‍കുന്ന തിരുവനന്തപുരത്തുള്ള മറ്റൊരു ലൈബ്രറിയെ കാണിക്ക്‌ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ. അതൊരു സ്വകാര്യസ്ഥാപനമായതു കൊണ്ടോ ബ്രിട്ടിഷ്‌ കാരുടേതായതുകൊണ്ടോ എതിര്‍ക്കപ്പെടണമെന്നുണ്ടോ. ബ്രിട്ടീഷകാര്‍ ഇവിടുന്ന്‌ പോയിട്ട്‌ പതിറ്റാണ്ടുകള്‍ കഴിഞ്ഞില്ലേ. കാണിയുടെ ദേഷ്യം ഇനിയും തീര്‍ന്നില്ലേ. കാണിക്കേണ്ടവരാരും ദേഷ്യം കാണിക്കുന്നില്ലല്ലോ.

പിന്നെ, നമ്മുടെ സര്‍ക്കാര്‍ വേണ്ടി വന്നാള്‍ ഏറ്റെടുക്കും എന്നോക്കെ പറയുന്നുണ്ട്. ഏറ്റെടുത്താല്‍ എന്തായിരിക്കും സ്ഥിതി. നമ്മുടെ ടെക്നോപാര്‍ക്കില്‍ സര്‍ക്കാര്‍ വക ഒരു വിദ്യഭ്യാസസ്താപനമുണ്ട്‌. അതിന്റെ സ്ഥിതിയെന്തെന്നറിയുമോ. ഇതാ ഇവിടെയുണ്ട്. വിദ്യാഭ്യാസം എന്നത്‌ ഏറ്റവും ലാഭകരമായ കച്ചവടമാണെന്ന്‌ തെളിയിച്ച കേരളത്തിലെ ഒരു മഹത്തായ വിദ്യാഭ്യാസസ്ഥാപരത്തിന്റെ ഗതികേടാണത്‌. ഒറ്റ കുഴപ്പമേയുള്ളൂ അവിടെ. അതൊരു സര്‍ക്കാര്‍ വകയാണെന്നുള്ളത്‌.

ഈ ലൈബ്രറി പൂട്ടാ‍ന്‍ നിശ്ചയിച്ചതുതന്നെ, അതും പൂട്ട് ബ്രിട്ടണിലോട്ട തിരിച്ചു പോകാനല്ല, മറിച്ച്‌ ബ്രിട്ടീഷ്‌ കൌണ്‍സിലുകാരുടെ ഇവിടെത്തന്നെയുള്ള മറ്റു പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉത്സുകരാവാന്‍ വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ട്.

ഷാനവാസ്‌ ഇലിപ്പക്കുളം said...

തിരുവനന്തപുരത്തെ മാത്രമല്ല, എല്ലാ രാജ്യങ്ങളിലേയും ബ്രിട്ടീഷ്‌ ലൈബ്രറികള്‍ പൂട്ടാന്‍ തീരുമാനിച്ചു എന്നാണറിയാന്‍ കഴിഞ്ഞത്‌. പിന്നെ തിരുവനന്തപുരത്ത്‌ മാത്രം അത്‌ പൂട്ടരുതെന്ന് പറയുന്നതിനെന്താ ഒരു ന്യായം? വേണമെങ്കില്‍ ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകൂടേ? :)

Unknown said...

ഒരു ഹര്‍ത്താലിനാല് തീര്‍ക്കാനാവാത്ത എന്തു പ്രശ്ന‌മാണുള്ളത്?

കടവന്‍ said...

വേണമെങ്കില്‍ ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകൂടേ?മിനിമം ഒരു അഞ്ച് ബസെങ്കിലും കതിക്കണം, കുറെ സ്ഥപങ്ങളും അടിച്ച് പൊളിക്കണം. ജയ് കേരള.